Sunday, October 21, 2007

കാട്ടിലെആനയും

കാട്ടിലെആനയും
എന്റെ ചക്കയും
ജയശ്രീ പി
തന്നാനോ താനാ തിന തന്നാനം താനാ
തന്നാനോ താനേ തന തന്നാനം താനാ

നാടന്‍ പാട്ടിന്റെ ശീലുകള്‍ അലയടിക്കുന്ന വയനാടന്‍ ഗ്രാമം. മന്ദമാരുതന്റെ തലോടലില്‍ രാഗമുതിര്‍ക്കുന്ന കാട്ടുമുളങ്കൂട്ടങ്ങള്‍. ഇല്ലിക്കൂട്ടങ്ങള്‍ എന്നും കാടുകള്‍ക്ക്‌ അനുഗ്രഹമായിരുന്നു. സൂര്യകിരണങ്ങള്‍ എത്തിനോക്കാന്‍ പോലും മടിക്കുന്ന ഘോരവനാന്തരം. അമ്മാവനെന്നറിയപ്പെടുന്ന പുലിയും മൂപ്പരെന്ന്‌ നാട്ടുകാര്‍ വിളിക്കുന്ന ആനയും ആ വനാന്തരങ്ങളുടെ ഭീതി വര്‍ദ്ധിപ്പിക്കുന്നു. ഞാറക്കകള്‍ തുളുമ്പി നില്‍ക്കുന്ന ഞാവല്‍ മരങ്ങള്‍. കായ്ച്ചു നില്‍ക്കുന്ന അത്തിമരങ്ങള്‍. ഇവയെല്ലാം തന്നെ വയനാടിന്റെ സൗന്ദര്യം വിളിച്ചോതുന്നു.വയനാട്ടിലെ ഒരു കൊച്ചു ഗ്രാമമാണ്‌ തിരുനെല്ലി. ഉയര്‍ന്നു നില്‍ക്കുന്ന മലനിരകള്‍ കളകളമൊഴുകുന്ന പാപനാശിനിയുടെ അലകളില്‍ കോള്‍മയിര്‍ കൊണ്ടു. കാട്ടു പൂക്കള്‍ ചിരിച്ചു. ശാന്തി മന്ത്രമുയരുന്ന അന്തരീക്ഷത്തില്‍ തെക്കന്‍ കാശി എന്ന തിരുനെല്ലി ക്ഷേത്രം ആ ഗ്രാമത്തെ കൗതുകത്തോടെ വീക്ഷിച്ചു. കാട്‌ എന്നും ഏവരിലും ഭീകരതയുണര്‍ത്തുന്നതായിരുന്നു. നിരന്നു കിടക്കുന്ന മല നിരകളും ഇടതൂര്‍ന്ന വൃക്ഷങ്ങളും കാട്ടു മൃഗങ്ങളുടെ അലര്‍ച്ചകളും നിറഞ്ഞ തിരുനെല്ലിക്കാട്‌. ആ കാട്ടരുകില്‍ പാപനാശിനിക്ക്‌ കൂറച്ചകലെ ഒരു കൂഞ്ഞു വീട്‌. ഓടുമേഞ്ഞ, മുളയുടെ അലകാല്‍ ചുമര്‍ തീര്‍ത്ത ഒരു മുറി മാത്രമുള്ള ഒരു കൊച്ചു വീട്‌. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. സൂര്യന്‍ ചക്രവാളസീമയില്‍ മറയവേ ക്ലോക്കില്‍ മണിയടിച്ചു. കോടമഞ്ഞ്‌ തന്റെ കരങ്ങളാല്‍ ആ ഗ്രമത്തെ പൊതിഞ്ഞു. തെക്കന്‍ കാശിയില്‍ നിന്നുമുയരുന്ന ഭക്തി ഗാനങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിച്ചു. സമയം പിന്നെയും നീങ്ങി. മണി ഒമ്പത്‌.? മോളൂ, ആനയിങ്ങെത്തീന്നു തോന്നുന്നു. നല്ല മണമുണ്ട്‌ ?ആ കുഞ്ഞു വീട്ടിലെ മോളു ഞാനാണ്‌ കേട്ടോ. ആ ഗ്രാമം മുഴുവന്‍ നിശ്ശബ്ദമായിരിക്കെ ഞങ്ങളുടെ വീട്ടുമുറ്റത്ത്‌ നിന്ന്‌ ആരോ വെള്ളം മറിക്കുന്ന ശബ്ദം. ? ആരാ അവിടെ ?അച്ഛന്‍ വിളിച്ചു ചോദിച്ചു. ? സമയം ഒമ്പത്‌ മണിയായതല്ലേയുള്ളൂ, അതാ വിജയനെങ്ങാനുമായിരിക്കും ?മറുപടി അമ്മയുടേതായിരുന്നു. പുറത്തു നിന്നും മറുപടിയൊന്നും കേള്‍ക്കാത്തതിനാല്‍ അച്ഛന്‍ മുള കൊണ്ടുള്ള വാതിലിനിടയിലൂടെ പുറത്തേയ്ക്കു നോക്കി. അവിടെ കുറ്റാക്കൂറ്റിരുട്ട്‌. ആകാശം പോലെ പരന്നു കിടക്കുന്ന അന്ധകാരത്തില്‍ തിളങ്ങുന്ന രണ്ട്‌ വെള്ളക്കൊമ്പുകള്‍.? ആന ആന മുറ്റത്തെത്തിയിരിക്കുന്നു ?അച്ഛന്‍ ഭീതിയോടെ അമ്മയോട്‌ പറഞ്ഞു.? ദേ മോളെ ഉണര്‍ത്തണ്ട, അവള്‍ ഉണര്‍ന്നാല്‍ ഒച്ച വെക്കും ?അമ്മയുടെയും അച്ഛന്റെയും കുശുകുശുക്കം കേട്ട്‌ ഞാന്‍ ഞെട്ടിയുണര്‍ന്നു.പുറത്ത്‌ ഭയങ്കര ഒച്ച. അതെന്താണെന്ന്‌ ഞാന്‍ ചോദിക്കുമ്പോഴേക്കും അമ്മ എന്റെ വായ പൊത്തിപ്പിടിച്ചു.? മോളേ ഒച്ച വെക്കല്ലേ ആന പുറത്തുണ്ട്‌ ?ഒച്ചവെച്ചാല്‍ ആന ഇങ്ങോട്ട്‌ വന്ന്‌ വീട്‌ പൊളിക്കും. ഞാന്‍ അച്ഛനെ നോക്കി. ഭയങ്കര പ്രാര്‍ത്ഥനയിലാണ്‌ അച്ഛന്‍.? എന്റെ പെരുമാളേ എന്റെ മക്കളെ കാത്തോണേ ഗണപതിയപ്പന്‌ തേങ്ങ മുട്ടിച്ചോളാമേ. ദ്രോഹിക്കാണ്ട്‌ പോയേക്കണേ ?എല്ലാവരും പേടിച്ച്‌ വിറച്ചിരിക്കുന്ന ആ സമയത്തും എനിക്ക്‌ അച്ഛന്റെ കളി കണ്ടപ്പോള്‍ ചിരിവന്നു.ഞാന്‍ ഉറക്കെപ്പറഞ്ഞു. അച്ഛാ എനിക്ക്‌ പേടിയില്ലല്ലോ, ആനയെ എനിക്ക്‌ കാണണായിരുന്നു അച്ഛാ.? മോളേ ഒച്ച വെക്കല്ലേ ആന വീട്‌ കുത്തും. ഇതാ ഈ ചുമരരുകിലാ അവനുള്ളത്‌ ?അച്ഛന്റെ വിവരണം കേട്ട ഞാന്‍ ശബ്ദത്തിനായി കാതോര്‍ത്തു. വീട്ടിനരികിലെ പ്ലാവില്‍ നിന്നും താഴെ പതിച്ച ചക്ക ആന ചവിട്ടിപ്പൊട്ടിച്ച്‌ വായിലാക്കുന്ന ശബ്ദം എനിക്ക്‌ കേള്‍ക്കാനായി. എന്റെയുള്ളിലേക്കും ഭീതി അരിച്ചു കയറാന്‍ തുടങ്ങി. അമ്മയെയും കെട്ടിപ്പിടിച്ച്‌ ഞാനിരിക്കെ പെട്ടെന്ന്‌ ഞാന്‍ എന്റെ ചക്കയുടെ കാര്യം ഓര്‍ത്തു. പ്ലാവില്‍ ഏറ്റവും ചുവട്ടില്‍ ആയി ഉണ്ടായ ചക്ക എന്റെതാണ്‌. അത്‌ പഴുത്താല്‍ എനിക്ക്‌ വേണം എന്ന്‌ പറഞ്ഞ്‌ വെച്ചിരിക്കുകയാണ്‌. ദിവസവും ഞാന്‍ ആ ചക്കയെ ശ്രദ്ധിക്കാറുണ്ട്‌. നാളെ ആ ചക്ക അവിടെ ഉണ്ടാവില്ലല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക്‌ സങ്കടം വന്നു. ? അച്ഛാ എന്റെ ചക്ക ആന തിന്നില്ലേ ? മിണ്ടല്ലേ എന്ന്‌ അച്ഛന്‍ ആംഗ്യം കാണിച്ചു. കട്ടിലിന്‍ മുകളില്‍ കയറി കഴുക്കോലും ചുമരും ചാരുമ്പോഴുണ്ടായ വിടവിലൂടെ പുറത്തേക്കു നോക്കി. കൂടെ ഞാനും കൂടി. പുറത്തെ കാഴ്ച ഹോ! ഞങ്ങള്‍ പറയുന്നത്‌ കേള്‍ക്കാനെന്ന മട്ടില്‍ തീറ്റ നിര്‍ത്തി ആന ചെവി വട്ടം പിടിക്കുന്നു. എന്തോ ഞാന്‍ പറഞ്ഞത്‌ കേട്ടിട്ടാവണം ആ ഒരു ചക്ക മാത്രം ബാക്കിയാക്കി ആന തിരിച്ചു പോയി. രാവിലെ എന്നെയും കാത്ത്‌ എന്നത്തെയും പോലെ എന്റെ ചക്ക അവിടെ ഉണ്ടായിരുന്നു. കൂടെ തലേന്ന്‌ രാത്രി ആന തരിപ്പണമാക്കി അടിച്ചു ചുളുക്കി ഹാന്‍ഡ്‌ ബാഗ്‌ രൂപത്തിലാക്കിയ ഞങ്ങളുടെ അലൂമിനിയം ബക്കറ്റും.

എന്റെ പരീക്ഷണം

എന്റെ പരീക്ഷണം

റിജിന

ഞാന്‍ എന്റെ വീട്ടിനപ്പുറത്തുള്ള ചേച്ചിയുടെയും ചേട്ടന്റെയും ഒത്ത്‌ കളിക്കുകയായിരുന്നു. അങ്ങനെയുള്ള ഒരു ദിവസം. അന്നു ഞാന്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയായിരുന്നു. കളിക്കുമ്പോള്‍ ഞങ്ങളുടെ പക്കല്‍ കുറെ കളിപ്പാട്ടങ്ങള്‍ ഉണ്ടായിരുന്നു. അടുത്തൊരു വയലാണ്‌. അന്നു നെല്ലുനടുന്ന കാലം കുറെ സ്ത്രീകള്‍ അതാ വിത്തിടുന്നു. അതുകണ്ടപ്പോള്‍ എനിക്കും തോന്നി കൃഷി ചെയ്താലോ എന്ന്‌. ഞാന്‍ എന്റെ ആശ ഏട്ടനോടും ഏച്ചിയോടും പറഞ്ഞു. അവര്‍ സമ്മതിച്ചു. അപ്പോള്‍ ഏട്ടന്‍ പറഞ്ഞു എന്തു കൃഷിയാണു ചെയ്യുക. അപ്പോള്‍ ഏച്ചി പറഞ്ഞു. നമുക്ക്‌ കയ്പ കൃഷി ചെയ്യാം. എനിക്കതു കേട്ടപ്പോള്‍ ദേഷ്യം വന്നു. അതുകൊണ്ട്‌ നമുക്കെന്താ പ്രയോജനം. നമുക്ക്‌ കളിപ്പാട്ടം കൃഷിചെയ്യാം. അതു കേട്ടപ്പോള്‍ അവര്‍ ചിരിച്ചു. ഞാന്‍ ചോദിച്ചു. എന്തിനാ ചിരിക്കുന്നേ? അവര്‍ പറഞ്ഞു എടീ കളിപ്പാട്ടം നട്ടാല്‍ വിരിയില്ല. പിന്നെ എനിക്കതു വാശിയായി. ഞാന്‍ പറഞ്ഞു ഞാന്‍ നടും, കളിപ്പാട്ടം ഉണ്ടായാല്‍ നിങ്ങള്‍ക്ക്‌ ഒന്നും തരില്ല. അവര്‍ പോയി. ഞാന്‍ കുഴികുഴിച്ചു, അതില്‍ രണ്ട്മൂന്ന്‌ കളിപ്പാട്ടം ഇട്ടു.അതു മൂടി വെള്ളം ഒഴിച്ചു. എപ്പോഴും സ്കൂളില്‍ പോകുമ്പോഴും വരുമ്പോഴും ഞാന്‍ വെള്ളം ഒഴിച്ചു. ഒരാഴ്ച കഴിഞ്ഞു. ഒരു ദിവസം ഞാന്‍ വെള്ളം ഒഴിക്കുന്നതു കണ്ട വല്ല്യഛന്‍ എന്നോടു ചോദിച്ചു എന്താ നീ അവിടെ നട്ടേന്ന്‌. ഞാന്‍ പറഞ്ഞു കളിപ്പാട്ടം എന്ന്‌.ഇതു കേട്ട താമസം വല്ല്യഛനും ചിരിക്കാന്‍ തുടങ്ങി. എനിക്ക്‌ ഒന്നും മനസ്സിലായില്ല. കളിപ്പാട്ടമാണ്‌ നട്ടേന്നറിഞ്ഞപ്പം എല്ലാവരും ഉണ്ട്‌ ചിരിക്കണ്‌. ഞാന്‍ ചോദിച്ചു എന്താ വല്ല്യഛാ ചിരിക്കണ്‌? മോളേ കളിപ്പാട്ടം പ്ലാസ്റ്റിക്‌ കൊണ്ട്‌ ഉണ്ടാക്കുന്നതല്ലേ. എനിക്ക്‌ വിഷമമായി. ഞാന്‍ ഇത്രനാളും കഷ്ടപ്പെട്ടതവെറുതെയായല്ലോ. ഞാന്‍ മണ്ണെടുത്ത്‌ കളിപ്പാട്ടവും കൊണ്ട്‌ വീട്ടിലേക്ക്‌ പോയി.

Thursday, October 11, 2007

പാത്തുമ്മായുടെ ആട് - ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍

വൈക്കം മുഹമ്മദ്‌ ബഷീറിന്റെ പാത്തുമ്മായുടെ ആട്‌ എന്ന കൃതിയെ അവലംബിച്ച്‌ പത്താം തരത്തിലെ കുട്ടികള്‍ തയ്യാറാക്കിയത്‌.
ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഫോര്‍ ഗേള്‍സ്‌, കാസര്‍കോട്‌. പി ഒ ഉദുമ. 671319

പാത്തുമ്മയുടെ ആടിന്റെ ഡയറിക്കുറിപ്പുകള്
‍പ്രിയപ്പെട്ട ഡയറീ,ഇന്നും പതിവുപോലെ പ്രഭാത സവാരിക്കിറങ്ങയപ്പോള്‍ ഉമ്മാടെ വീട്ടിലും കയറി. എന്റെ ബ്രേക്ക്‌ ഫാസ്റ്റ്‌ എന്നും അവിടെ നിന്നാണല്ലോ. കൊഴിഞ്ഞു വീണ ഇലകളും പൊഴിഞ്ഞു വീണ ചാമ്പങ്ങയും തിന്നു കൊണ്ടിരിക്കുമ്പോഴാണ്‌ ഒരു കഷണ്ടിത്തലയനെ കണ്ടത്‌. വരാന്തയിലെ ചാരുകസേരയില്‍ ചായയും കുടിച്ചുകൊണ്ട്‌ സ്റ്റെയിലില്‍ ഇരിക്കുകയായിരുന്നു അയാള്‍. ഗ്ലാമറ്‌ താരമെന്ന രീതിയിലാണ്‌ ഇരിപ്പ്‌. കണ്ടാലോ? ഉപമിക്കാന്‍ വാക്കുകളില്ലാത്തതിനാല്‍ ഞാന്‍ പറയുന്നില്ല. ഞാനാണിവിടുത്തെ അധികാരി എന്ന മട്ടില്‍ കുറെ നേരം എന്നെ നോക്കിയിരുന്നു. ഞാന്‍ മെന്‍ഡു ചെയ്തില്ല. അടുക്കളയിലെ പാത്രങ്ങളിലൊക്കെ നോക്കിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. വരാന്തയിലിരുന്ന ആള്‍ അതിഥിയാണെന്ന്‌ കരുതി ഞാന്‍ റൂമിലൊക്കെ ചുറ്റി നടന്നു. പിന്നീടറിഞ്ഞു അയാള്‍ ആ വീട്ടിലെ ആളാണെന്ന്‌. അവിടെ കണ്ട ചില പുസ്തകങ്ങള്‍ വായിച്ചു നോക്കാനൊന്നും മിനക്കെടാതെ ഞാന്‍ തിന്നു. ടേസ്റ്റ്‌ അത്ര പോര. എന്റെ വയറ്‌ നിറഞ്ഞിരുന്നില്ല. ഞാന്‍ അവിടെക്കണ്ട ഒരു പുതപ്പ്‌ തിന്നാന്‍ തുടങ്ങി. അപ്പോള്‍ അയാള്‍ വന്ന്‌ പുതപ്പ്‌ വാങ്ങിയിട്ട്‌ എന്നോടെന്തൊക്കെയോ പറഞ്ഞു. എന്നെ തല്ലുകയൊന്നും ചെയ്തില്ല. എന്റെ സൗന്ദര്യത്തില്‍ മയങ്ങിപ്പോയിട്ടുണ്ടാവും. ഇന്നും എന്റെ പേരില്‍ പാത്തുമ്മയും ആനുമ്മയും വഴക്ക്‌ കൂടി. അയാള്‍ എന്റെ കഴുത്തില്‍ കയറിടണമെന്ന്‌ പറയുന്നത്‌ കേട്ടു. കയറും കൊണ്ട്‌ ഇങ്ങ്‌ വരട്ടെ എന്നെ കെട്ടാന്‍. അവിടുത്തെ പരിപാടിയെല്ലാം കഴിഞ്ഞ്‌ പതിവു പോലെ ഞങ്ങള്‍ ജാഥയായി തിരിച്ചു വന്നു. എനിക്ക്‌ ഉറക്കം വരുന്നുണ്ട്‌. ഗുഡ്‌ നൈറ്റ്‌.
ജ്യോതിശ്രീ, രമ്യ, അശ്വതി എ കെ, അനില എ

ഒരു ബഷീറിയന്‍ പ്രണയ ലേഖനം
( സുഹാസിനിക്ക്‌ )
ജീവന്റെ ജീവനായി ഏതോ ഒരു അസുലഭ മുഹൂര്‍ത്തത്തില്‍ എന്റെ ഹൃദയത്തില്‍ ചേക്കേറിയ വാനമ്പാടീ...നീ മന്ദസ്മിതം തൂകിയപ്പോള്‍ വിടര്‍ന്ന ആയിരം ആമ്പല്‍പൂക്കള്‍ എനിക്കു സമ്മാനിക്കുകയായിരുന്നു. അകലെയാണെങ്കിലും എന്നും എന്റെ ഹൃദയം നീ അരികിലുണ്ടാകണമെന്നാശിക്കുന്നു. ജീവഗായിക അന്ന്‌ എന്‍ പ്രാണസഖിക്ക്‌ ഞാന്‍ തന്ന ചാമ്പങ്ങ ഓര്‍മയുണ്ടോ, ആ ചാമ്പങ്ങ പാതി നിനക്കായി നല്‍കിയപ്പോള്‍ എന്‍ ഹൃദയം ഞാന്‍ നല്‍കുകയായിരുന്നു. ഇനിയും ഒന്നു കാണാന്‍ എന്‍ ഹൃദയം തുടിക്കുകയാണ്‌. ഹൃദയത്തില്‍ നിനക്കായി കുറിച്ചിട്ട വാക്കുകള്‍ കേവലം ഒരു കടലാസില്‍ ആക്കുവാന്‍ എന്‍ തൂലികയ്ക്ക്‌ കെല്‍പില്ല. എന്‍ പ്രാണസഖി ഇവിടെ ഈ സ്നേഹ കാവ്യത്തിന്‌ വിരാമം കുറിക്കട്ടെ. എന്നും നിന്‍ തൂലികയില്‍ മൊട്ടിട്ട്‌ കടലാസില്‍ വിരിയുന്ന റോസാപ്പൂക്കള്‍ക്കായി ഈ പ്രാണനാഥന്‍ കാത്തിരിക്കും.
ഭവ്യ ബി, അനുപമ പി, അനുഷ ഇ, ശ്യാമിലി എസ്‌.

ആരോഗ്യ മന്ത്രിക്ക്‌ ഒരു നിവേദനം
വിഷയം : ഗര്‍ഭിണികളായ ആടുകള്‍ക്ക്‌ പോഷകാഹാരം നല്‍കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ബഹു. ആരോഗ്യ മന്ത്രി ശ്രീമതി അജസുന്ദരി ടീച്ചര്‍ക്ക്‌ ആട്ടിന്‍ മൂല നിവാസികള്‍ സമര്‍പ്പിക്കുന്ന നിവേദനം.സര്‍,ഞങ്ങളുടെ നാട്ടില്‍ ഈയിടെയായി ഗര്‍ഭിണികള്‍ക്ക്‌ പോഷകാഹാരം ലഭിക്കുന്നില്ല എന്ന കാര്യം പത്ര റിപ്പോര്‍ട്ടുകളിലുടെ താങ്കള്‍ അറിഞ്ഞു കാണുമല്ലോ? ഗര്‍ഭിണികളുടെ ഈ പ്രശ്നം പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ പഞ്ചായത്ത്‌ മെമ്പര്‍ക്ക്‌ പരാതി നല്‍കിയിരുന്നുവെങ്കിലും അതിനൊരു ഫലവും ഉണ്ടായില്ല. ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോഷക സമൃദ്ധമായ ആഹാരം ലഭിക്കാത്തതിനാല്‍ ജനിച്ചു വീഴുന്ന കുഞ്ഞാടുകള്‍ക്ക്‌ നല്ല ആരോഗ്യം ഉണ്ടാകുന്നില്ല. കൂടാതെ പോഷക സമൃദ്ധമായ മുലപ്പാല്‍ പോലും ലഭിക്കുന്നില്ല എന്നത്‌ യാഥാര്‍ഥ്യമാണ്‌.ഏതൊരു കുട്ടിയ്ക്കും അത്യാവശ്യം ലഭ്യമാകേണ്ടത്ത മുലപ്പാല്‍ തന്നെയാണല്ലോ? എന്നാല്‍ മനുഷ്യരുടെ ക്രൂരതകള്‍ മൂലം ഇന്ന്‌ മുലപ്പാല്‍ പോലും കുഞ്ഞാടുകള്‍ക്ക്‌ ലഭിക്കുന്നില്ല. ആദ്യകാലങ്ങളില്‍ കുഞ്ഞിന്‌ പാലൂട്ടിയ ശേഷമായിരുന്നല്ലോ മനുഷ്യര്‍ പാല്‍ കറന്നിരുന്നത്‌. ഇന്ന്‌ ആ പതിവും തിരുത്തിയിരിക്കുകയാണ്‌. മുഴുവന്‍ പാലും മനുഷ്യന്‍ കട്ടെടുക്കുകയാണ്‌. മനുഷ്യരുടെ ഇത്തരം പീഡനങ്ങള്‍ മൂലം സഹികെട്ട്‌ നില്‍ക്കുകയാണ്‌ ആട്‌ വര്‍ഗം.ആടുകള്‍ വളരെ കൂടുതലുള്ള കോളനികളില്‍ ഗര്‍ഭിണികള്‍ക്ക്‌ താമസിക്കാന്‍ പ്രത്യേകം സെന്ററുകള്‍ സ്ഥാപിക്കുകയും പോഷകാഹാരമായ കടലപ്പിണ്ണാക്ക്‌, തേങ്ങാപ്പിണ്ണാക്ക്‌, നട്ടുവളര്‍ത്തുന്ന പുല്ല്‌ എന്നിവ വിതരണം ചെയ്യുകയും ചെയ്താല്‍ പോഷകാഹാരക്കുറവ്‌ പരിഹരിക്കാന്‍ സാധിക്കും. കൂടാതെ മുലപ്പാലിന്റെ ആവശ്യകത പരിഗണിച്ച്‌ നാട്ടുകാരായ മനുഷ്യര്‍ക്ക്‌ ഒരു ബോധവത്കരണ പരിപാടി നടത്തുകയും ചെയ്താല്‍ ആടുകള്‍ക്ക്‌ സ്വതന്ത്രമായി ജീവിക്കാനും സാധിക്കും. ഒരു തരത്തിലുള്ള പീഡനങ്ങളും ഏല്‍ക്കേണ്ടി വരില്ല. ഈ കാര്യങ്ങളില്‍ ഞങ്ങളെ സഹായിക്കുമെന്ന വിശ്വാസത്തോടെ.
ആട്ടിന്‍മൂല നിവാസികള്‍
സുചിത്ര ബി, സന്ധ്യ ഒ ബി, സോബിയ എം ആര്‍, ആരതി പി കെ.

ഫ്രം തലയോലപ്പറമ്പ്‌ ടു ലണ്ടന്
‍ഡാര്‍ലിംഗ്‌,എങ്ങനെ തുടങ്ങണമെന്നറിയില്ല. എന്‍ ചുണ്ടുകളില്‍ നറു പുഞ്ചിരി വിടരുകയാണ്‌. നമ്മുടെ സ്വപ്നം പൂവണിഞ്ഞു. നാം ആഗ്രഹിച്ചതു പോലെ സകല കളരി ദൈവങ്ങളേയും പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി നമുക്കൊരു കുഞ്ഞോമന പിറന്നിരിക്കുന്നുവെന്ന സന്തോഷ വാര്‍ത്ത ചേട്ടനെ ഞാനറിയിക്കട്ടെ. ആദ്യപ്രസവ സമയത്ത്‌ ചേട്ടനടുത്തില്ലാതിരുന്നത്‌ എനിക്ക്‌ എന്ത്‌ വിഷമമായെന്നോ. എങ്കിലും പാത്തുമ്മച്ചേച്ചിയുണ്ടായിരുന്നത്‌ ആശ്വാസമായി. എല്ലാവരും പലഹാരവുമായി വന്നപ്പോള്‍ ശരിക്കുമെനിക്ക്‌ നാണമായി. പിന്നെ, കുട്ടി നിങ്ങളുടെ തനിപ്പകര്‍പ്പാ. അതേ കണ്ണ്‌, അതേ മൂക്ക്‌ എന്തിന്‌ പറയുന്നു, നിങ്ങളെ പറിച്ചു വച്ചതു പോലെ തന്നെ. കുഞ്ഞേതു നേരത്തും ബഷീര്‍ ഇക്കയുടെ കൂടെയാണ്‌. ങാ പിന്നെ ഇവിടെ വലിയ തണുപ്പാണ്‌. നിങ്ങള്‌ വരുമ്പോഴൊരു കമ്പിളി കൊണ്ടുവരണം. നമ്മുടെ ഓമനയെക്കുറിച്ച്‌ നമുക്ക്‌ ചില ആശകളുണ്ടായിരുന്നില്ലേ.അക്കരെയിക്കരെ നിന്നാലെങ്ങനെ ആശതീരും നമ്മുടെ ആശ തീരുംബഷീര്‍ക്ക ഇതു പാടി എന്നെ കളിയാക്കാറുണ്ട്‌. ഇവിടെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും സുഖമാണ്‌.ബാക്കി വിശേഷങ്ങള്‍ അടുത്ത കത്തില്‍. ചുരുക്കട്ടെ, ബഷീര്‍ക്കാന്റെ പ്ലാവില്‍ നിന്ന്‌ ഒരില വീണെന്നു തോന്നുന്നു. ഓടി ച്ചെല്ലട്ടെ. അല്ലെങ്കില്‍ ആ നശിച്ച ആനുമ്മച്ചേച്ചീടെ ആട്‌ ഓടി വരും. നിര്‍ത്തുന്നു. എത്രയും പെട്ടെന്ന്‌ നമ്മുടെ പൊന്നോമനയെക്കാണാന്‍ ചേട്ടന്‍ വരുന്നതും കാത്ത്‌ കണ്ണും നട്ട്‌ ഇരിക്കുകയാണ്‌ ഞാനിവിടെ.
എന്ന്‌ ചേട്ടന്റെ സ്വന്തംസുന്ദരിക്കോത
അമൃത മോള്‍, നളിനി, ഷൈജ, സുബിന, ജയേഷ്മ

ഹോം നേഴ്സിനെ ആവശ്യമുണ്ട്‌.
വൈക്കം തലയോലപ്പറമ്പില്‍ ആടിന്റെ പ്രസവശുശ്രൂഷയ്ക്കായി ഒരു ഹോം നേഴ്സിനെ ആവശ്യമുണ്ട്‌. പ്രായം പതിനഞ്ചിനും ഇരുപത്തഞ്ചിനും മധ്യേ. അവിവാഹിതരായിരിക്കണം. ഈരംഗത്ത്‌ കുറഞ്ഞത്‌ മൂന്നു മാസത്തെ മുന്‍പരിചയമെങ്കിലും ഉണ്ടായിരിക്കണം. ആകര്‍ഷകമായ ശമ്പളം. താമസ സൗകര്യം, ഭക്ഷണം എന്നിവ സൗജന്യം. താല്‍പര്യമുള്ളവര്‍ ഉടന്‍ ബന്ധപ്പെടുക. പി ബി നമ്പര്‍ 8999തലയോലപ്പറമ്പില്‍വൈക്കം പി ഒ.മൊബെയില്‍ 59999966666

പാല്‍ മോഷണം കോടതിയില്‍
( പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ഉമ്മയും മക്കളും. എതിര്‍ക്കൂട്ടില്‍ കഥാകൃത്ത്‌ )
ഉമ്മ: ( പുസ്തകത്തില്‍ കൈവച്ചു കൊണ്ട്‌ ) ഈ കോടതി മുമ്പാകെ ഞാന്‍ സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ.
അഡ്വ: എന്താണ്‌ പേര്‌?
ഉമ്മ: കുന്നും വളപ്പില്‍ അല്‍മ.
അഡ്വ: ജോലി?
ഉമ്മ: ഞമ്മക്ക്‌ പണിയൊന്നുമില്ല.
അഡ്വ: പിന്നെങ്ങനെ ജീവിക്കുന്നു.
ഉമ്മ: ഞമ്മ ഇങ്ങനെ പറമ്പ്ന്ന്‌ കിട്ടുന്ന സാധനങ്ങള്‍ വിറ്റിട്ട്‌. പിന്നെ അബ്ദുള്‍ ഖാദര്‍ കൊണ്ടോരും. ഓനല്ലേ കുടുംബം നോക്ക്ന്ന്‌. ഓനും ഓന്റെ കെട്ട്യോളും ഈട്യാ നിക്ക്ന്ന്‌.
അഡ്വ: നിങ്ങള്‍ എന്റെ കക്ഷി പാത്തുമ്മായുടെ ആടിന്റെ പാല്‍ കറന്നെടുത്തോ?
ഉമ്മ: അള്ളാ... ഞമ്മ കക്കാനാ? എന്റെ മോനെ ഞിക്ക്‌ ഒന്നും ബരാണ്ടിരിക്കട്ട്‌.
അഡ്വ: നിങ്ങള്‍ കോടതിയില്‍ സത്യം മാത്രമേ ബോധിപ്പിക്കാന്‍ പാടുള്ളൂ.
ഉമ്മ: ബദ്‌രീങ്ങളെ പറഞ്ഞോന്റെ നാവ്‌ പുയ്ത്ത്‌ പോട്ട്‌.
അഡ്വ: ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍.ഈ കേസിലെ സാക്ഷിയെ വിസ്തരിക്കാന്‍ ദയവായി കോടതി എന്നെ അനുവദിക്കണമെന്നപേക്ഷിക്കുന്നു.
കോടതി: യെസ്‌ യൂ കാന്‍ പ്രോസെഡ്‌.
( കഥാകൃത്ത്‌ സത്യം ചെയ്യുന്നു.)
അഡ്വ: എന്താണ്‌ പേര്‌?ബഷീര്‍: എന്റെ പേര്‌ ബഷീര്
‍അഡ്വ: എന്തു ചെയ്യുന്നു?
ബഷീര്‍: എഴുത്തുകാരനാണ്‌.
അഡ്വ: നിങ്ങള്‍ എന്റെ കക്ഷി പാത്തുമ്മായുടെ ആടിനെ കട്ടുകറക്കുന്നത്‌ കണ്ടോ?
ബഷീര്‍: കണ്ടു.
അഡ്വ: ഈ നില്‍ക്കുന്ന കുന്നുംപറമ്പില്‍ അല്‍മയാണോ ആടിനെ കറന്നത്‌.
ബഷീര്‍: അതെ
ഉമ്മ: അള്ളാ...ഞമ്മള്‌ മാത്രമല്ല എന്റെ മക്കളും മരുമക്കളും ഉണ്ടായിരുന്നില്ലേഡാ
സരിത പി, വീണ കെ പി, സിഞ്ചു കെ, സനില വി...

വൈവാഹികം
പ്രശസ്ത സാഹിത്യകാരന്‍, പരിസ്ഥിതി സ്നേഹി, മുസ്ലിം, മധ്യവയസ്കന്‍, തലയോലപ്പറമ്പില്‍താമസം, സ്തീധനം ആവശ്യമില്ല. സുന്ദരികളായ യുവതികളുടെ രക്ഷിതാക്കളില്‍ നിന്ന്‌ ആലോചനകള്‍ ക്ഷണിക്കുന്നു.


അധ്യാപകനെആവശ്യമുണ്ട്‌
പ്രശസ്ത സാഹിത്യകാരന്‌ വ്യാകരണം പഠിപ്പിക്കാന്‍ അധ്യാപകനെ ആവശ്യമുണ്ട്‌. മലയാളം വ്യാകരണത്തില്‍ നല്ല വ്യുല്‍പ്പത്തി വേണം. ഇംഗ്ലീഷില്‍ പരിജ്ഞാനമുള്ളവര്‍ക്ക്‌ മുന്‍ഗണന. മാസം നൂറു രൂപ പ്രതിഫലം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക.
അബ്ദുള്‍ ഖാദര്‍തലയോലപ്പറമ്പ്‌

Wednesday, October 10, 2007

കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം...

പത്താം തരം മലയാളം പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി തയ്യാറാക്കിയത്‌.
കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം...
നളചരിതം ആട്ടക്കഥയെ ആസ്പദമാക്കി തയ്യാറാക്കിയ നാടകം
ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഫോര്‍ ഗേള്‍സ്‌കാസര്‍കോട്‌
പി ഒ ഉദുമ.
കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം...
രംഗം 1
യവനിക ഉയരുമ്പോള്‍ സ്റ്റേജിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കിരീടധാരികളായ നാലു പേര്‍ കടന്നു വരുന്നു. ദേവേന്ദ്രന്‍, വരുണന്‍, അഗനി, യമന്‍ എന്നിവരാണവര്‍.
ദേവേന്ദ്രന്‍: ഹലോ ആരിത്‌ മിസ്റ്റര്‍ യമനോ? ആഹാ കൂടെ മി. വരുണനും അഗ്നിയുമുണ്ടല്ലോ. എങ്ങോട്ടാണ്‌ എല്ലാവരും സുന്ദരക്കുട്ടപ്പന്മാരായിട്ടാണല്ലോ യാത്ര.
അഗ്നി: അതൊക്കെയുണ്ട്‌. അല്ല താങ്കളെങ്ങോട്ടാണ്‌? പുതിയ ജീന്‍സും ടീ ഷര്‍ട്ടുമൊക്കെ ധരിച്ചിട്ടുണ്ടല്ലോ.
വന്ദ്രന്‍: അതേയ്‌ നമ്മുടെ ഭൂമിയില്‌ ഇന്നൊരു വെഡ്ഡിംഗ്‌ കോംപേറ്റെഷന്‍ നടക്കുന്നുണ്ട്‌. അതില്‍ പങ്കെടുക്കാനാണ്‌ യാത്ര.
വരുണന്‍: ( പരിഭ്രമിച്ചുകൊണ്ട്‌ ) ഭൂമിയിലെ ബ്യൂട്ടിക്വീന്‍ ദമയന്തിയുടെ കല്യാണത്തിനാണോ പോകുന്നത്‌?
ഇന്ദ്രന്‍: കറക്ട്‌, ആ... ഞാനവളുടെ ഫോട്ടോ കണ്ടിട്ടുണ്ട്‌. അല്ലാ എന്താണ്‌ വരുണനല്‍പം ഞെട്ടിയെന്നു തോന്നുന്നല്ലോ?
വരുണന്‍: ഏയ്‌ ഞെട്ടിയിട്ടൊന്നുമില്ല. ഞങ്ങളും അങ്ങോട്ടുള്ള വഴിയാ.
യമന്‍: അപ്പോള്‍ നമ്മളെല്ലാവരും അങ്ങോട്ടുള്ള വഴിയാണല്ലേ?
ഇന്ദ്രന്‍: അതെ(നാലു പേരും പോകുന്നു. പശ്ചാത്തലത്തില്‍ പാട്ട്‌ ദമയന്തി പാസ്‌ ആവോ...
രംഗം 2
മഹാരാജാവ്‌ ഭീമന്റെ രാജകൊട്ടാരത്തിലെ ഓഡിറ്റോറിയം. വേദിയിലെ കസേരകളില്‍ നിരന്നിരിക്കുന്ന രാജാക്കന്മാര്‍. അക്കൂട്ടത്തില്‍ ദേവേന്ദ്രനും കൂട്ടരുമുണ്ട്‌.
ഇന്ദ്രന്‍: എന്താ ചടങ്ങ്‌ സ്റ്റാര്‍ട്ട്‌ ചെയ്യാത്തെ. എനിക്കവളെ കാണാന്‍ കൊതിയായി.
അഗ്നി: (പരവേശത്തോടെ ) ഓ...എന്തൊരു ചൂടായിത്‌. ആ ഏ സി യൊന്ന്‌ ഓണ്‍ ചെയ്തേ.
വരുണന്‍: ഇതു ശരിക്കുള്ള ചൂടുതന്നെയാണോടോ, അതോ... അല്ലാ അതാരാ ആ സൈഡിലെ ചെയറിലിരിക്കുന്ന ആ ഹാന്‍സം യംഗ്‌ മാന്‍.യമന്‍: യൂ ഡോണ്‍നോ, അതേ അത്‌ നമ്മുടെ നളനാ...ഹോ എന്തൊരു തേജസ്സാ മുഖത്ത്‌.
എല്ലാവരും: അതു ശരിയാ.( ഇന്ദ്രന്റെ പോക്കറ്റിലെ മൊബെയില്‍ഫോണ്‍ ചിലക്കുന്നു. കോമളവല്ലി താമരവല്ലി എന്ന റിംഗ്‌ ടോണ്‍)
ഇന്ദ്രന്‍: ജസ്റ്റെ മിനിറ്റ്‌. ഹലോ... എന്താ രംഭേ...ങ്ങേ...നമ്മുടെ ഗുരു ബൃഹസ്പതിക്ക്‌ അറ്റാക്കെന്നോ...സാരമില്ല നമ്മുടെ മെഡിക്കല്‍ കോളേജില്‍ അഡിമിറ്റ്‌ ചെയ്താല്‍ മതി. ഓ കെ ശരി.
മഹാരാജാവ്‌ ഭീമന്‍ പ്രവേശിക്കുന്നു.
ഭീമന്‍ : ( പുഞ്ചിരിയോടെ ) റസ്പക്റ്റഡ്‌ കിങ്ങ്സ്‌, ക്വൂന്‍സ്‌ ആന്റ്‌ പ്രന്‍സസ്‌,എന്റെ ഒരേയൊരു ഡോട്ടര്‍ ദമയന്തിയുടെ സ്വയംവരമാണിന്ന്‌. നിങ്ങളെല്ലാം ഈ ചടങ്ങില്‍ പങ്കെടുക്കാനെത്തില്‍ ഞാന്‍ വെരി വെരി ഹാപ്പിയാണ്‌. അപ്പോള്‍ ചടങ്ങുകള്‍ തുടങ്ങട്ടെ.
( ഈ സമയം കൊട്ടാരത്തില്‍ നിന്നും സര്‍വാഭരണവിഭൂഷിതയായി, അംഗലാവണ്യവതിയായി, ദമയന്തി മെയ്ക്കപ്പോടെ ഫ്രണ്ട്സിനാല്‍ അനുപ്രയാതയായി കടന്നുവരുന്നു. പശ്ചാത്തലത്തില്‍ പെണ്ണെ പെണ്ണെ നിന്‍ കല്യാണമായ്‌... എന്ന ഗാനം. അവള്‍ ഓരോരുത്തരുടെ അടുത്തേക്ക്‌ ചെല്ലുന്നു. അപ്പോള്‍ ഇന്ദ്രന്‍ അഗ്നിയോട്‌ : ദമയന്തി ഫോട്ടോയില്‍ കാണുന്നതിനേക്കാള്‍ സുന്ദരിയാണല്ലോ...
അഗ്നി: അതു പിന്നെ പറയാനുണ്ടോ... മിസ്‌ യൂണിവേഴ്സലല്ലേ അവള്‍.( ദമയന്തി ദേവേന്ദ്രന്റെ അടുത്തെത്തുന്നു )
ഇന്ദ്രന്‍: എന്താ ദമയന്തി ഒരു മൈന്റ്‌ ഇല്ലാത്തത്‌.( ദമയന്തി മുഖം തിരിച്ചുകൊണ്ട്‌ പോകുന്നു. ഇഷ്ടമല്ലെടാ...എന്ന പാട്ട്‌ പശ്ചാത്തലത്തില്‍.)
(ഓരോരുത്തരുടെ അടുത്തും എത്തുന്ന ദമയന്തി അവരെയൊന്നും ഇഷ്ടപ്പെടാതെമുഖം തിരിക്കുന്നു. കുറച്ചപ്പുറത്ത്‌ നളനെ കാണുമ്പോള്‍ അവളുടെ മുഖം ചുവന്നു തുടുക്കുന്നു. കൈയിലെ വരണമാല്യം താനെ നളന്റെ കഴുത്തിലണിയിക്കുന്നു. ഭീമന്‍ എഴുന്നേല്‍ക്കുന്നു. രണ്ടുപേരേയും അനുഗ്രഹിക്കുന്നു.) ഭിമന്‍: പ്രിയമുള്ളവരെ ഈ വെഡ്ഡിംഗ്‌ കോംപേറ്റെഷനില്‍ നളനെയാണ്‌ എന്റെ മകള്‍ ദമയന്തി സ്വീകരിച്ചിരിക്കുന്നത്‌. നിങ്ങളെല്ലാവരും തന്നെ ഈ സന്തോഷത്തില്‍ പങ്കു ചേരണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. ( എല്ലാവരും സദ്യയുണ്ണാന്‍ പോകുന്നു. ഭക്ഷണം കഴിഞ്ഞ്‌ നിരാശയോടെ ഇന്ദ്രനും കൂട്ടരും പല്ലിടകുത്തിക്കൊണ്ട്‌ വരുന്നു. പശ്ചാത്തലത്തില്‍ മറക്കാം എല്ലാം മറക്കാം എന്ന ഗാനം.)ഇന്ദ്രന്‍: മി. ഭീമന്‍, ഞങ്ങള്‍ പോകുകയാണ്‌ ടൈം തീരെയില്ല.
ഭീമന്‍: ഓകെ അങ്ങനെയാകട്ടെ. എപ്പോഴെങ്കിലും ഈ വഴിയൊക്കെ വരണം
വരുണന്‍: തീര്‍ച്ചയായും ഞങ്ങള്‍ വരുന്നുണ്ട്‌.
അഗ്നി: എന്നാല്‍ സമയം കളയുന്നില്ല, ഞങ്ങള്‍ പോകുന്നു. ബൈ സീ യൂ.
രംഗം 3
( ആകാശ യാത്രയില്‍ നാലു പേരും )
ഇന്ദ്രന്‍ : ഒന്നു മില്ലെങ്കിലും സദ്യ ഗംഭീരമായിരുന്നു. ആ...അഗ്നി: എന്നാലും ഞാനാ സുന്ദരിപ്പെണ്ണിനെ ആഗ്രഹിച്ചിരുന്നു. എന്റെയൊരു കഷ്ടകാലം.
വരുണന്‍: എന്തെല്ലാം എന്തെല്ലാം മോഹങ്ങളായിരുന്നുഎന്തെല്ലാം എന്തെല്ലാം ആശകളായിരുന്നു യമന്‍: പോയത്‌ പോയി. ഇനി പറഞ്ഞിട്ടെന്താ കാര്യം.
മിടുക്കുള്ളവരങ്ങനാ.
ഇന്ദ്രന്‍ : എന്നാലും അവളൊരു പെണ്ണു തന്നെയായിരുന്നു.
അഗനി : സാരമില്ലനിയാ, നമുക്കു വേറെ കൈ നോക്കാം.
( അകലെ നിന്നും കലി വരുന്നു. മുഖത്ത്‌ പൗഡര്‍ ഇട്ടിട്ടുണ്ട്‌. ഇന്ദ്രനെയും കൂട്ടരെയും കാണുന്നു. )
കലി: ആരിത്‌ മി. ഇന്ദ്രനോ, മി. അഗ്നിയും മി. വരുണനുമൊക്കെയുമുണ്ടല്ലോ ? എവിടെ പോയി വരികയാണ്‌ ?
ഇന്ദ്രന്‍ : അതു പിന്നെ അങ്ങു ദൂരെ ഒരു സ്ഥലം വരെ പോയി വരികയാണ്‌. അല്ലാ താങ്കളെങ്ങോട്ടാണ്‌ പോകുന്നത്‌.
കലി: ഞാന്‍ ഒന്ന്‌ ഭൂമി വരെ പോകുകയാണ്‌. അവിടെ ഇന്നൊരു സ്വയം വരമുണ്ട്‌. സുന്ദരിയും സുശീലയും താമരക്കണ്ണിയുമായ ഭീമ പുത്രി ദമയന്തിയുടേതാണ്‌ സ്വയം വരം. ഞാനവളെ കൂട്ടിക്കൊണ്ട്‌ വരാന്‍ പോകുകയാണ്‌.
അഗ്നി: ( പരിഹാസത്തോടെ )അതെയോ,ആ എന്നിട്ട്‌?
കലി: ഹൊ അവളാരാ മോള്‌ എന്തൊരു സുന്ദരിയാണെന്നോ, നമ്മുടെ ഐശ്വര്യാ റായി പോലും തോറ്റു പോകും.
യമന്‍: ആണോ? അതിശയം തന്നെ എന്നിട്ട്‌? ( എല്ലാവരും അര്‍ഥം വച്ച്‌ ചിരിക്കുന്നു. )
കലി: എന്നിട്ടെന്താ ഞാന്‍ അവിടെ ചെന്ന്‌ അവളെ കൂട്ടിക്കൊണ്ട്‌ വരും. എന്നെക്കണ്ടാല്‍ തന്നെ മേറ്റ്ല്ലാം മറന്ന്‌ അവള്‍ ഓടി വരും.
ഇന്ദ്രന്‍ : എടോ കലീ, വെള്ളമെല്ലാം ഒഴുകിപ്പോയിട്ട്‌ ഡാം കെട്ടിയിട്ടെന്താ കാര്യം.
കലി: വെള്ളമോ, ഡാമോ (വാ പൊളിക്കുന്നു )
ഇന്ദ്രന്‍ : എടോ ദമയന്തിയുടെ സ്വയം വരമൊക്കെക്കഴിഞ്ഞ്‌ സദ്യയും കഴിച്ച്‌ ഞങ്ങള്‌ തിരിച്ച്‌ വരുന്ന വഴിയാ... നളനെന്ന ഒരു സുന്ദരക്കുട്ടപ്പന്‍ അവളുടെ ഹാര്‍ട്ട്‌ കട്ടെടുത്തടോ.
കലി: എന്ത്‌ രാജകൊട്ടാരത്തില്‍ കോഴിത്തീട്ടമോ...ഓ മൈ ഗോഡ്‌, എന്നാലും എന്റെ ഇന്ദ്രാ താനിങ്ങനെ പാപ്പരാസി ആയിപ്പോയല്ലോടോ, അവള്‌ ഒരു മനുഷ്യപ്പുഴുവിനെക്കെട്ടി. നിങ്ങളൊക്കെ അവിടെ ഇല്ലായിരുന്നെങ്കില്‍ സാരമില്ലായിരുന്നു. ഇത്‌ നിങ്ങളൊക്കെ അവിടെയുണ്ടായിട്ട്‌. ആ ധിക്കാരിപ്പെണ്ണ്‌ ഒരു ഹ്യൂമണ്‍ ബോഡിയെ ആണല്ലോ സ്വീകരിച്ചത്‌.
ഇന്ദ്രന്‍ : സാരമില്ലെടോ അവള്‍ക്ക്‌ അവനെ ഇഷ്ടമായി. അതു കൊണ്ട്‌ അവള്‍ അവനെ സ്വീകരിച്ചു. പോട്ടെ.
കലി: ( ഉറഞ്ഞുതുള്ളുന്നു, കണ്ണുകള്‍ ചുവക്കുന്നു, മൂക്ക്‌ വിയര്‍ക്കുന്നു, പല്ലു കടിക്കുന്നു ഹൂ, വിടില്ല ഞാനവളെ.. ആഹാ അത്രയ്ക്കായോ, ധിക്കാരം ഞാന്‍ പൊറുക്കില്ല, വിടില്ല രണ്ടിനേയും ഞാന്‍. എവിടെ പ്പോയാലും ഞാനവരെപ്പിടിക്കും, ഒന്നുകില്‍ അവന്‍ അല്ലെങ്കില്‍ ഞാന്‍. അവരെ ഒന്നിച്ചുകഴിയാന്‍ ഞാനനുവദിക്കില്ല.
അഗ്നി, യമന്‍, വരുണന്‍, ഇന്ദ്രന്‍ (ഒന്നിച്ച്‌) : കൂള്‍ ഡൗണ്‍ കലി കൂള്‍ ഡൗണ്‍ഇ
ന്ദ്രന്‍ : കലീ, ഇങ്ങനെ കൊച്ചുകുട്ടികളെ പോലെ ആയാലോ, ഷെയിം ഷെയിം, ഇങ്ങനെയൊന്നും ആവാനെ പാടില്ല. പോട്ടെടോ ഇങ്ങനെ ഇമോഷണലാവാതെ.
കലി : എന്നാലും എന്റെ ഇന്ദ്രാ, ഞാനെത്ര മോഹിച്ചു വന്നതാ,പോയില്ലേ എല്ലാം പോയില്ലേ...
കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പ്പോയി....( രംഗം മെല്ലെ ഇരുളുന്നു.)തയ്യാറാക്കിയവര്‍നിഷ പി
ശ്രീലത എ
നിഷ എന്
‍ജ്യോത്സ്ന പി
നീതുഷ എന്‍
രാജി സി ആര്
‍രാധിക ജി കെ
മഞ്ജുള കെ